Monday, February 23, 2015

സന്ധ്യാ നമസ്കാരം (Malankara Orthodox Evening Prayer in Malayalam)

സന്ധ്യാ നമസ്കാരം 


പ്രാരംഭം 


പിതാവിനും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്‍റെ തിരുനാമത്തില്‍ തനിക്കു സ്തുതി. ആദിമുതല്‍ എന്നെന്നേക്കും തന്നെ. ആമീന്‍.
തന്‍റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറയപ്പെട്ടിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുവാനിരിക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു. ഉയരങ്ങളില്‍ സ്തുതി.

കൌമ്മാ 


ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കു വേണ്ടി കുരിശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ മേല്‍ കരുണയുണ്ടാകേണമേ. ഞങ്ങളുടെ കര്‍ത്താവേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷയും നമസ്കാരവും കൈക്കൊണ്ടു ഞങ്ങളോടു കരുണ ചെയ്യണമേ.
ദൈവമേ! നിനക്കു സ്തുതി. സൃഷ്ടാവേ! നിനക്കു സ്തുതി. പാപികളായ നിന്‍റെ അടിയാരോടു കരുണ ചെയ്യുന്ന മിശിഹാ രാജാവേ! നിനക്കു സ്തുതി, ബാറെക്മോര്‍.

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ. ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ തിന്മപ്പെട്ടവനില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

കൃപ നിറഞ്ഞ മറിയമേ! നിനക്കു സമാധാനം. നമ്മുടെ കര്‍ത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു. നിന്‍റെ ഉദരഫലമായ നമ്മുടെ കര്‍ത്താവീശോമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ശുദ്ധമുള്ള കന്യക മര്‍ത്തമറിയമേ! തമ്പുരാന്‍റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തും ദൈവം തമ്പുരാനോടു അപേക്ഷിച്ചു കൊള്ളേണമേ, ആമ്മീന്‍.

മാര്‍ ബാലായിയുടെ അപേക്ഷ 

അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനേ! അനുകൂലത്തിന്‍റെ ദിവസത്തില്‍ നിന്‍റെ സൃഷ്ടിയെ നീ പുതുതാക്കേണമേ. കര്‍ത്താവേ! നിന്‍റെ ആശ്രയത്തില്‍ മരിച്ചു നിന്‍റെ വരവിനെ നോക്കി പാര്‍ക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ ആശ്വസിപ്പിച്ചു പുണ്ണ്യമാക്കേണമേ. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കൊബിന്‍റെയും മടിയില്‍ അവരെ നീ പാര്‍പ്പിക്കേണമേ. വന്നവനും വരുന്നവനും മരിച്ചവരെ അനുകൂലമാക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവന്‍ ആകുന്നു എന്നും ശരീരങ്ങളും ആത്മാക്കളും ശരിയായിട്ട് നിലവിളിച്ചു പറയുമാറാകേണമേ. 

പ്രാര്‍ത്ഥന 

മോറാന്‍യേശുമിശിഹാ! നിന്‍റെ അനുഗ്രഹങ്ങളുടെ വാതില്‍ ഞങ്ങളുടെ മുഖങ്ങള്‍ക്കു നേരെ നീ അടക്കരുതെ. കര്‍ത്താവേ! ഞങ്ങള്‍ പാപികള്‍ ആകുന്നു എന്ന് ഞങ്ങള്‍ ഏറ്റു പറയുന്നു. ഞങ്ങളുടെ മേല്‍ അനുഗ്രഹം ചെയ്യണമേ. 
കര്‍ത്താവേ! നിന്‍റെ മരണത്താല്‍ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ടു നിന്‍റെ സ്നേഹം നിന്‍റെ ഇടത്തില്‍ നിന്ന് ഞങ്ങളുടെ പക്കല്‍ ഇറക്കി ഞങ്ങളുടെ മേല്‍ നീ അനുഗ്രഹം ചെയ്യണമേ. ആമ്മീന്‍. 


കരുണയുള്ള ദൈവമേ! നിന്‍റെ വാതിലില്‍ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു. നിന്നെ വന്ദിക്കുന്നവരില്‍നിന്ന് അവരുടെ ആവശ്യങ്ങളെ നീ വിരോധിക്കരുതേ. ദൈവമേ ഞങ്ങളുടെ ബലഹീനതയുടെ സഹായത്തിനു നിന്നെ ഞങ്ങള്‍ വിളിക്കുന്നു. നല്ലവനേ! ഞങ്ങളുടെ അപേക്ഷയുടെ സ്വരം കേട്ട് നിന്‍റെ അനുഗ്രഹങ്ങളാല്‍ ഞങ്ങളുടെ യാചനകള്‍ നല്‍കുമാറാകണമേ. 

മാര്‍ അപ്പ്രേമിന്‍റെ ബോവൂസ

ഞങ്ങള്‍ക്കുള്ള കര്‍ത്താവേ!
ഞാനിഹ നിദ്രയൊഴിഞ്ഞിട്ടു
ഉണര്‍വോടെ നിന്‍ തിരുമുമ്പില്‍
നില്പാനെനിക്ക് നീ നല്കണമേ.

വീണ്ടും ഞാന്‍ ഉറങ്ങുന്നാകില്‍
എനിക്കുള്ള എന്‍റെയുറക്കം
കര്‍ത്താവേ! നിന്‍ തിരുമുമ്പില്‍
ദോഷം കൂടാതാകനമേ.

എന്നുണര്‍ച്ചയില്‍ ഞാന്‍ ചതിപെടുകില്‍
നിന്‍ നന്മയില്‍ ഞാന്‍ പൊറുക്കപെടും
ഉറക്കത്തില്‍ ഞാന്‍ പിഴച്ചെങ്കില്‍
പൊറുപ്പാന്‍ കരുണ നീ ചെയ്യണമേ.

തവ ക്ഷീണത്തില്‍ സ്കീപ്പായാല്‍
നല്ലയുറക്കമെനിക്കു നീ താ
ആകാസ്വപ്നമശുദ്ധിയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചു കൊള്ളണമെ.

നിരപ്പു നിറഞ്ഞയുറക്കത്തില്‍
രാവൊക്കെയുമെന്നെ നീ ഭരിക്ക
തണ്യവരും വേണ്ടാനിനവും
എന്നില്‍ മുഷ്കരമാക്കല്ലേ.

നിന്‍റെ അടിയാന്‍ ഞാനതിനാ-
ലെന്‍റെ സന്ധികള്‍ കാപ്പാനായ്
വെളിവിനുടെ മാലാഖായെ
എനിക്കു നീ തരണം കര്‍ത്താവേ!

ദ്വേഷതപെട്ടയപെക്ഷയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചു കൊള്ളണമേ
ഉയിര്‍പെട്ട നിന്‍ ദേഹത്തെ
ഞാന്‍ അനുഭവിചെന്നതിനാലെ

ഞാന്‍ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോള്‍
നിന്‍റെ ചോരയെനിക്കു കാവല്‍
നിന്‍ മനസ്സിനുടെ സ്വതകര്‍മ്മം
നിന്‍ കൃപയോടെ നല്‍കണമേ.

നിന്‍ കൈമെനെഞ്ഞ ശരീരത്തില്‍
നിന്‍റെ വലത്തേതാകണമേ
നിന്‍റെ കരുണകള്‍ കോട്ടയതായ്
എനിക്കു നീ ചുറ്റിച്ചു കൊള്ളണമേ.

ശരീരമടങ്ങിയുറങ്ങുമ്പോള്‍
കാവലതായത് നിന്‍ ശക്തി
സൌരഭ്യമായ ധൂപം പോ-
ലെന്‍റെയുറക്കം തിരുമുമ്പില്‍.

നിന്നെ പെറ്റന്നമ്മയുടെ
നിന്നോടുള്ളയപേക്ഷയാലെ
എനിക്കുള്ള ശയനത്തിന്മേല്‍
തിന്മപെട്ടവനണയരുതേ.

എനിക്കുവേണ്ടീട്ടുണ്ടായെന്ന
നിനക്കുള്ള പൂജയാലെ
എന്നെ വ്യസനത്തിലാക്കായ്‌വാന്‍
സാത്താനെ നീ മുടക്കണമേ.

കര്‍ത്താവേ! നിന്‍ പറഞ്ഞോപ്പ്
എന്‍റെ പക്കല്‍ തികയ്ക്കണമേ
നിനക്കുള്ള സ്ലീബായാലെ
എന്‍റെ ആയുസ്സ് കാക്കണമേ.

ഞാനുണരപ്പെട്ടന്നപ്പോള്‍
നിന്നെ ഞാന്‍ കൊണ്ടാടിടുവാന്‍
എന്‍റെ തളര്‍ച്ചയുടെ പക്കല്‍
നിന്‍റെ ഉപവി നീ കാട്ടണമേ.

നിന്‍ തിരുമനസ്സിനെ ഞാന്‍ അറിഞ്ഞു
ഞാന്‍ അതിനെ ചെയ്വാനായി
നിന്‍ തിരുമനഗുണമതിനാലേ
എനിക്കു നീ മനഗുണം ചെയ്യണമെ

നിരപ്പു നിറഞ്ഞോരന്തിയും
പുണ്ണ്യത്വത്തിനുടെ രാവും
ഞങ്ങളുടെ രക്ഷാകരന്‍ മിശിഹാ
കര്‍ത്താവേ അടിയാര്‍ക്കു നീ തരിക.

വെളിവില്‍ താന്‍ പ്രകാശിച്ചു
വെളിവില്‍ തന്നെ പാര്‍ക്കുന്നു
വെളിവിനുടെ സുതരായവരും
നിന്നെത്തന്നെ വന്ദിക്കുന്നു.

നിനക്കു സ്തുതി നിന്നനനുഗ്രഹങ്ങള്‍
ഞങ്ങളുടെ മേലുമതാകണമെ
ഇഹലോകത്തിലുമതുപോലെ
പരലോകത്തിലുമാതാകണമെ.

എന്‍റെ കര്‍ത്താവേ! നിനക്കു സ്തുതി
നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി
ആയിരങ്ങളുടെ ആയിരവും
അളവുകൂടാതെ നിനക്കു സ്തുതി.

നമസ്ക്കാരം കേള്‍ക്കുന്നവനെ!
യാചനകള്‍ നല്കുന്നവനെ
ഞങ്ങളുടെ നമസ്ക്കാരം കേട്ടു
യാചനകള്‍ നല്കീടണമേ.

കുറിയെലായിസ്സോന്‍, കുറിയെലായിസ്സോന്‍, കുറിയെലായിസ്സോന്‍.

91-ഉം 121-ഉം   മസുമൂറാകള്‍

ഉയരപ്പെട്ടവന്‍റെ മറവില്‍ വസിക്കുകയും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനുമേ! 
ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവം എന്‍റെ ശരണവും സങ്കേതസ്ഥലവും എന്ന് കര്‍ത്താവിനെകുറിച്ചു നീ പറയുക.
എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍നിന്നും നിന്നെ രക്ഷിക്കും. 
അവന്‍ അവന്‍റെ തൂവലുകള്‍കൊണ്ടു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും. 
നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍ നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍ നിന്നും ഉച്ചയില്‍ ഊതുന്ന കാറ്റില്‍ നിന്നും ഭയപ്പെടുകയില്ല. 
നിന്‍റെ ഒരു ഭാഗത്ത് ആയിരങ്ങളും നിന്‍റെ വലത്തുഭാഗത്ത്‌ പതിനായിരങ്ങളും വീഴും. 
എങ്കിലും അവര്‍ നിങ്കലേക്കു അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍ കൊണ്ടു നീ കാണുക മാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഭലത്തെ നീ കാണും. 
എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളിലാക്കിയ എന്‍റെ ശരണമായ കര്‍ത്താവ് നീ ആകുന്നു. 
ദോഷം നിന്നോടു അടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിന് സമീപിക്കുകയുമില്ല. 
എന്തെന്നാല്‍ നിന്‍റെ സകല വഴികളിലും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെകുറിച്ച് അവന്‍റെ മാലാഖമാരോടു കല്‍പ്പിക്കും.
നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുണ്ടാകാതിരിപ്പാന്‍ അവന്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും. 
സര്‍പ്പത്തേയും അണലിയെയും നീ ചവിട്ടും. സിംഹത്തിനെയും പെരുമ്പാമ്പിനെയും നീ മെതിക്കും. അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ടു ഞാന്‍ അവനെ രക്ഷിക്കും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്‌ ഞാന്‍ അവനെ ബലപ്പെടുത്തും. 
അവന്‍ എന്നെ വിളിക്കും. ഞാന്‍ അവനോടു ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും. 
ദീര്‍ഘയുസ്സുകൊണ്ട് ഞാന്‍ അവനെ ത്രിപ്തിപെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും. 

ഞാന്‍ പര്‍വതത്തിലേക്ക് എന്‍റെ കണ്ണുകളെ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെനിന്നു വരും. എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ചവനായ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു. 
അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കുകയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ കാവല്‍ക്കാരന്‍ കര്‍ത്താവാകുന്നു. കര്‍ത്താവു നിന്‍റെ വലത്തുകൈകൊണ്ടു നിനക്ക് നിഴലിടും. 
പകല്‍ ആദിത്യനും രാത്രിയില്‍ ചന്ദ്രനും നിന്നെ ഉപദ്രവിക്കുകയില്ല. കര്‍ത്താവു സകല ദോഷങ്ങളില്‍നിന്നും നിന്നെ കാത്തുകൊള്ളും. കര്‍ത്താവ് നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും. 
അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തേയും ഇതുമുതല്‍ എന്നേക്കും പരിപാലിക്കും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍. 

അപേക്ഷ

ഉയരപ്പെട്ടവന്റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ അനുഗ്രഹത്തിന്‍റെ ചിറകുകളുടെ നിഴലില്‍കീഴില്‍ ഞങ്ങളെ മറച്ച് ഞങ്ങളോടു കരുണയുണ്ടാകേണമേ.
സകലവും കേള്‍കുന്നവനെ! നിന്‍റെ അനുഗ്രഹത്താല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.
മഹത്വമുള്ള രാജാവും ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹാ! നിരപ്പു നിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്ണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരേണമേ!
ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കികൊണ്ടിരിക്കുന്നു. ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും പാപങ്ങളും നീ പുണ്ണ്യമാക്കി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യണമേ.
കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കണമേ.
നിന്‍റെ സ്ലീബാ+ ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഞങ്ങള്‍ ജീവനോടെയിരിക്കുന്ന നാളുകള്‍ ഒക്കെയും നിന്‍റെ വലതുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കേണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴേണമേ. നിന്നോടു അപേക്ഷിക്കുന്ന ആത്മാക്കള്‍ക്ക് ശരണവും രക്ഷയും നീ ഉണ്ടാക്കേണമേ.
നിന്നെ പ്രസവിച്ച മറിയാമിന്റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍ ദൈവമേ! ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.   

ക്രോബേന്മാരുടെ സ്തുതി 


എന്നേക്കും തന്‍റെ ഇടത്തില്‍നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+. എന്നേക്കും തന്‍റെ ഇടത്തില്‍ നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+. എന്നേക്കും തന്‍റെ ഇടത്തില്‍ നിന്ന് കര്‍ത്താവിന്‍റെ ബഹുമാനം വാഴ്ത്തപ്പെട്ടതാകുന്നു+.
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുണ്ടാകേണമേ. വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുണ്ടാകേണമേ. വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുണ്ടായി  ഞങ്ങളോടു കരുണയുണ്ടാകേണമേ.
നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളതാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളതാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.
ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി. എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറെക്മോര്‍.

വിശ്വാസപ്രമാണം 


സര്‍വശക്തിയുള്ള പിതാവായ ആകാശത്തിന്‍റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാനപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടാവായ സത്ത്യമുള്ള ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. 
ദൈവത്തിന്‍റെ ഏക പുത്രനും സര്‍വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് സമത്ത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മിക്കപ്പെട്ടവനും മനുഷ്യരായ നമുക്കും നമ്മുടെ രക്ഷക്കും വേണ്ടി സ്വര്‍ഗത്തില്‍ നിന്നു ഇറങ്ങി+ വിശുദ്ധ റൂഹായാല്‍ ദൈവമാതാവായ വിശുദ്ധ കന്യകമരിയാമില്‍ നിന്നും ശരീരിയായി+ തീര്‍ന്ന് മനുഷ്യനായി, പോന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ നമുക്കുവേണ്ടി + കുരിശില്‍ തറയ്ക്കപ്പെട്ടു, കഷ്ടമനുഭവിച്ചു മരിച്ചു അടയ്ക്കപ്പെട്ട്, തിരുമാനസ്സായ പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരേയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തന്‍റെ രാജ്യത്തിന്‌ അവസാനമില്ലാത്തവനും ആയ യേശുമിശിഹാ ആയ ഏക കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. 
സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും പിതാവില്‍ നിന്നു പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനും ആയ, ജീവനും വിശുദ്ധിയും ഉള്ള ഏക റൂഹായിലും, കാതോലികവും ശ്ലൈഹീകവും ആയ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
പാപമോചനത്തിനു മാമോദീസ ഒന്നു മാത്രമേയുള്ളൂ എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞ്, മരിച്ചുപോയവരുടെ ഉയിര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍ ബാറെക്മോര്‍ സ്തൌമേന്‍ കാലോസ് കുറിയെലായിസ്സോന്‍. 

അപേക്ഷ 


പെട്ടാങ്ങപ്പെട്ട ദൈവംതംബുരാനെ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമെ. തിന്മകള്‍ ഒക്കെയില്‍ നിന്നും ദോഷങ്ങള്‍ ഒക്കെയില്‍ നിന്നും തിന്മപെട്ട മനസ്സൊക്കെയില്‍ നിന്നും വേശ്യാദോഷ ചിന്തയില്‍ നിന്നും ശത്രുക്കള്‍ ഒക്കെയില്‍ നിന്നും ചതിവിനുടെ സ്നേഹക്കാരില്‍ നിന്നും പിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മകളില്‍ നിന്നും ആശുദ്ധപ്പെട്ട വികാരങ്ങളില്‍ നിന്നും മ്ലേഛ്തപ്പെട്ട മോഹങ്ങളില്‍ നിന്നും സാത്താനടുത്ത വിചാരങ്ങളില്‍ നിന്നും തിന്മപെട്ട സ്വപ്നങ്ങളില്‍ നിന്നും ഒളിക്കപ്പെട്ട കെണികളില്‍ നിന്നും മിനക്കടപ്പെട്ട വചനങ്ങളില്‍ നിന്നും വന്‍ ചതിവുകളില്‍ നിന്നും തിന്മപെട്ട ഉത്തരപ്പില്‍ നിന്നും ഇഹലോകത്തിനടുത്ത സകല പരീക്ഷകളില്‍ നിന്നും ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. അരിശത്തിനുടെ വടിയില്‍ നിന്നും പെട്ടെന്നുള്ള മരണത്തില്‍ നിന്നും കോപത്തില്‍ നിന്നും ദ്വേഷതയില്‍ നിന്നും മിന്നലുകളില്‍ നിന്നും ഇടികളില്‍ നിന്നും വസന്തകളില്‍ നിന്നും തീ നരകത്തില്‍ നിന്നും കടുമപ്പെട്ട ദുഷ്കര്‍മങ്ങളില്‍ നിന്നും ചാകാത്ത പുഴുവില്‍ നിന്നും കെടാത്ത തീയില്‍ നിന്നും പല്ലുകടിയില്‍ നിന്നും കരച്ചിലില്‍ നിന്നും കയ്പു പെട്ട ഭവിതത്തില്‍ നിന്നും തിന്മപെട്ട നാഴികയില്‍ നിന്നും ഉപദ്രവിക്കുന്നതായ മുഷ്കരത്തില്‍ നിന്നും പഞ്ഞത്തില്‍ നിന്നും പേടിയില്‍ നിന്നും ഇളക്കത്തില്‍ നിന്നും സഹിപ്പാന്‍ വഹിയാത്ത ശിക്ഷകള്‍ ഒക്കെയില്‍ നിന്നും 'പോകുവിന്‍ നിങ്ങളെ ഞാന്‍ അറിയുന്നില്ല' എന്നുള്ള തിരുവചനത്തില്‍ നിന്നും നിന്നില്‍ നിന്നു ഞങ്ങളെ അകറ്റുന്നതായ സകലത്തില്‍ നിന്നും കര്‍ത്താവേ! ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. അമ്മീന്‍.  


ശുദ്ധമുള്ള ബാവാ, ശുദ്ധമുള്ള നിന്‍റെ തിരുനാമത്താല്‍ ഞങ്ങളെ കാത്തുകൊള്ളേണമേ. രക്ഷിതാവായ പുത്രാ! ജയമുള്ള നിന്‍റെ സ്ലീബായാല്‍ + ഞങ്ങളെ മറച്ചുകൊള്ളേണമേ. ശുദ്ധമുള്ള റൂഹാ ശുദ്ധമുള്ള നിന്‍റെ കുടിയിരിപ്പിന്റെ ഭവനങ്ങള്‍ ആയി ഞങ്ങളെ ചമയ്ക്കേണമേ. ദൈവമായ കര്‍ത്താവേ! നേരമോക്കെയിലും കാലമോക്കെയിലും എല്ലാ സമയങ്ങളിലും നിന്‍റെ ദൈവത്വത്തിന്റെ ചിറകിന്‍ കീഴില്‍ എന്നേക്കും ഞങ്ങളെ മറച്ചുകൊള്ളേണമേ. അമ്മീന്‍. 



Your Servant Fenn George Alex.

 



No comments:

Post a Comment